ഹയർ സെക്കൻഡറി കെമിസ്ട്രി ലാബുകളിൽ ജല ഗുണനിലവാര പരിശോധനാ സംവിധാനം നിലവിൽ വരും
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ദേശീയ ഗുണനിലവാര ഏജൻസി ആയ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) അംഗീകാരം ലഭിച്ച കേരള ജല അതോറിറ്റിയുടെ 82 കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബുകൾ പ്രവർത്തനം ആരംഭിച്ചു.
നാം കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് പരിശോധിച്ചറിയൽ വളരെ പ്രധാനമാണ്. കുടിവെള്ളത്തിൽ പലപ്പോഴും മാലിന്യം കലരുന്നുണ്ട്. ഇത് ഗൗരവമായ പ്രശ്‌നമായി കാണണം. ഏത് നദിയിലെയും വെള്ളം കുടിക്കാവുന്ന തരത്തിലുള്ള ശുദ്ധി, അണുമുക്തമായ വെള്ളം എന്നിവ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ഈ രീതിയിൽ ഗൗരവമായ ഇടപെടലുകളുടെ ഫലമായാണ് 82 ജല ഗുണനിലവാര പരിശോധനാ ലാബുകൾ നിലവിൽ വരുന്നത് .
സംസ്ഥാനത്തെ കെമിസ്ട്രി ലാബ് ഉള്ള ഹയർസെക്കൻഡറി സ്‌കൂളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകിയശേഷം വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്ന സംവിധാനം നിലവിൽ വരും. പെട്ടെന്ന് പരിശോധന നടത്തി ഫലം കിട്ടാനുദ്ദേശിച്ചാണിത്. ജലജീവൻ മിഷൻ വഴിയുള്ള ശുദ്ധ ജല വിതരണം സംസ്ഥാനത്തെ എല്ലാ അംഗനവാടികളിലും ലഭ്യമാക്കും.
ഈ സർക്കാർ അധികാരമേൽക്കുമ്പോൾ 17 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലായിരുന്നു ജല അതോറിറ്റി കണക്ഷനുകൾ ഉണ്ടായിരുന്നത്. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് 13 ലക്ഷം പുതിയ കണക്ഷൻ നൽകിയതായി മന്ത്രി പറഞ്ഞു. കേരളത്തിൽ 70,80,000 മുകളിൽ ഗ്രാമീണ കുടുംബങ്ങൾ ആണുള്ളത്. 2024-25 വർഷത്തിന്റെ ആരംഭത്തോടെ സംസ്ഥാനത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും സമ്പൂർണമായും ഗുണനിലവാരമുള്ള ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ജലജീവൻ മിഷൻ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.